Wednesday, March 23, 2011

വീണ്ടും ഒരു തിരഞ്ഞെടുപ്പ്





ഒരു തിരഞ്ഞെടുപ്പ് കൂടി വിളിപ്പാടകലെ എത്തിയിരിക്കുന്നു. അയ്യഞ്ചാണ്ടു കൂടുമ്പോഴുള്ള കേവല വാര്‍ഷിക മാമാങ്കങ്ങളായി ഇവയെ കണക്കാക്കി നിസ്സംഗരും നിസ്സഹായരുമായി വോട്ട് കുത്തുന്ന നിഷ്‌ക്രിയതയുടെ ആവര്‍ത്തനങ്ങളായി ഇനിയും നാം തിരഞ്ഞെടുപ്പുകളെ വരവേല്‍ക്കാനൊരുങ്ങരുത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഴിമതിയുടെ നാണം കെട്ട കഥകള്‍ കണ്ടും കേട്ടും അനുഭവിച്ചും കഴിയുന്ന ഒരു ജനതയെന്ന നിലയില്‍ നാളെ ഒരു നല്ല പുലരി സ്വപ്നം കാണാനെങ്കിലും നമുക്ക് കഴിയേണ്ടതുണ്ട്.
മനുഷ്യരെല്ലാം ഒരിക്കലും തിന്‍മയെ സ്‌നേഹിക്കുന്നവരല്ല. മറിച്ച് അവരില്‍ മഹാ ഭൂരിപക്ഷവും നന്മ പുലരണമെന്നാഗ്രഹിക്കുന്നവരാണ്. തിന്മ ചെയ്യുമ്പോഴും അത് മറച്ച് വെച്ച് ചെയ്യപ്പെടുന്നവര്‍ ഉണ്ടാകുന്നത് അതിനാലാണ്. പക്ഷേ, നമ്മിലെ നന്മയെ നാം പ്രലോഭിപ്പിച്ചേ മതിയാകൂ.
നമ്മുടെ നന്മകളെ ചൂണ്ടി നേതാക്കന്‍മാരുടെ തിന്‍മകളെ ചോദ്യം ചെയ്യാന്‍ നമുക്ക് കഴിയണം.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറയുന്നത് പോലെ കട്ട് മുടിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഒത്താശ പാടുന്നവരും അവരോട് ശിപാര്‍ശകള്‍ക്കായി അലയുന്നവരുമായി നാം നമ്മെ മാറ്റിക്കൂടാ. നമ്മെ നാം തിരിച്ചറിയേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.നിയമവിധേയമായ എല്ലാ കാര്യങ്ങളും ഒരു സാധാരണ പൗരന്റെ അവകാശങ്ങളും അധികാരങ്ങളും ഉപയോഗിച്ച് നേടിയെടുക്കാന്‍ നമുക്ക് കഴിയണം. നിയമ വിരുദ്ധമായ നമ്മുടെ ആവശ്യങ്ങളെ മാറ്റിവെക്കാന്‍ നാം തയ്യാറാവണം.
ഇനി നമുക്ക് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്.നന്മകളെ മുന്‍നിര്‍ത്തി ആ നന്മകളിലേക്ക് മടങ്ങാന്‍ സമൂഹം അവരോട് ആവശ്യപ്പെട്ടാല്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ ജനപക്ഷ താല്‍പര്യങ്ങളെ അവര്‍ക്ക് അവഗണിക്കാന്‍ കഴിയില്ല.
മൂല്യങ്ങളിലേക്കുള്ള മടക്കം എന്നത് മനുഷ്യനിലേക്കുള്ള മടക്കമാണ്. നമ്മുടെതായ സ്വാര്‍ത്ഥതകളെ തട്ടിമാറ്റി സമൂഹത്തിന്റെ ക്ഷേമത്തിനെ മുന്‍ നിര്‍ത്താന്‍ നമുക്ക് കഴിയുക എന്നതാണ് യഥാര്‍ത്ഥ മനുഷ്യത്വം.
നമുക്ക് ബദലുകളെക്കുറിച്ചും ആലോചിക്കാവുന്നതാണ്. പരമ്പരാഗതമായി പാടിപുകഴ്ത്തി സിംഹാസനങ്ങളില്‍ അരിയിട്ട് വാഴിച്ച ആശയങ്ങളേയും ആദര്‍ശങ്ങളേയും നിലപാടുകളേയും വ്യക്തികളേയും നമുക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തി പരിശോധിക്കാവുന്നതാണ്. സമൂഹത്തിന്/എനിക്ക് അത് എന്ത് നന്മകള്‍ നല്‍കി എന്ന് ആലോചിക്കാവുന്നതാണ്. അതോടൊപ്പം ഉയര്‍ത്തപ്പെടുന്ന ബദലുകള്‍ ഇവയ്ക്ക് എന്ത് പരിഹാരം നല്‍കും എന്നും നാം ആലോചിക്കണം. അങ്ങിനെ നമ്മുടെ ബദലുകളെ നാം തന്നെ കണ്ടെത്തണം.
നാം നിരാശപ്പെടേണ്ടതില്ല. ചരിത്രത്തില്‍ പ്രതീക്ഷകള്‍ പൂവണിയാതിരുന്നിട്ടില്ല. ഏകാധിപത്യത്തിന്റെ കല്‍തുറുങ്കുകള്‍ തകര്‍ത്താണ് മുല്ലപ്പൂവിന്റെ സൗരഭ്യം ലോകം മുഴുവന്‍ പരക്കുന്നത് എന്നതിന് വര്‍ത്തമാനലോകം പോലും സാക്ഷിയാണ്. പ്രതീക്ഷാ നിര്‍ഭരമായി പ്രവര്‍ക്കുക. പുതിയ സ്വപ്നങ്ങള്‍ കണ്ട് മുന്നോട്ട് നീങ്ങുക. സ്വപ്നങ്ങള്‍ കാണുന്നവനേ അത് യാഥാര്‍ത്ഥ്യമാക്കാനാവൂ.


No comments:

Post a Comment