Friday, December 31, 2010

കൂട്ടുകാരിയുടെ ഓര്‍മ്മ



കിളി കൂട്ടിയ കൂട്
കുഴിയാനയുടെ കുഴി പോലെ
അത്ര ചെറുതായിരിക്കില്ല.

അടുപ്പം കാട്ടാന്‍ കൂട്ടുകാരില്ലാത്തപ്പോള്‍
ഹൃദയം വിശാലമാക്കുന്നത്
ആരെയും പ്രതീക്ഷിച്ചായിരിക്കില്ല.

നീ ഏകനാക്കിയത്, എന്നെയോ.....
ഞാന്‍ ഏകയാക്കിയത്,
നിന്നെയോ.......

ഉത്തരം തേടാന്‍ നാം
ശ്രമിക്കാതിരുന്നതിന്
ആര്‍, ആരെയാണ് ചോദ്യം ചെയ്യുന്നത്.

നിന്റെ
നിശ്വാസങ്ങള്‍
കാതില്‍ മുഴങ്ങുന്നു.

പുറപ്പെട്ട് പോയവന് തിരികെയെത്താന്‍
ഒട്ടേറെ ഭയക്കേണ്ടി വരുമെന്ന്
ഞാനറിയുന്നു.

സോദരീ......ചൊല്ലു,.....നീ....
ഞാനല്ല,നീയല്ല.......നാമല്ലൊരിക്കലും
ഈ കൂടും,കൂടിന്റെ കൂട്ടുകാരും.....

നമ്മെ ഉപേക്ഷിക്കാന്‍
കാരണമെന്നതും
ലോകം പറഞ്ഞും അറിഞ്ഞും നടിച്ചതും

ഇല്ല,തിരിച്ചു പോക്കില്ല ഒരിക്കലും
ഭാവി മാത്രം മുന്നിലാ
നീണ്ടു കിടക്കുന്നു.

നന്ദി,....വേണ്ടാ.......എങ്കിലും
പറയട്ടെ
ഈ കടപ്പാടിന്റെ വിരല്‍തുമ്പ്.

Sunday, December 26, 2010

ഞാനും - 2


ഞാന്‍ പ്രസാദവാനായി.
സന്തോഷം എനിക്കാദ്യമായിരുന്നു.

അഹഌദം പ്രകടിപ്പിക്കാന്‍
എനിക്ക് ഏകനായേ പറ്റൂ..

ഞാന്‍ പിറകോട്ട് നീങ്ങി.
കൂടുതല്‍.......കൂടുതല്‍.......

ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നും
ദുഃഖങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി.

വയ്യ......എനിക്ക് വികാരങ്ങള്‍
ബാധ്യതയാവാന്‍ തുടങ്ങുന്നു.
എന്റെ തിരിച്ചറിവുകള്‍
എന്നെ എന്നിലേക്ക് മടക്കുകയാണ്.


Sunday, December 5, 2010

ഇല്ല . . . . കണ്ണാടിക്ക് ഒന്നും പറയാനില്ല.



പെരുമകളുടെ ചങ്ങാതിക്കാലമാണിത്. ശുദ്ധ സൌഹൃദവും ആദര്‍ശവും ചങ്ങാതിക്കൂട്ടങ്ങളുടെ നിലപാടുകളായിരുന്ന കാലം വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കടങ്കഥകള്‍ കള്ളക്കഥകള്‍ പറയുന്ന കാലമാണിത്. പഴഞ്ചൊല്ലുകള്‍ക്ക് മറുചൊല്ലുകളുണ്ടാകുമ്പോള്‍ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയേണ്ടിവരുന്നു. നിരന്തരമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഒരു ചൊല്ല് രൂപപ്പെട്ടതും പ്രചരിക്കപ്പെട്ടതുമെങ്കില്‍ അതിന്റെ മറുചൊല്ലുo അങ്ങനെതന്നെ ആയിത്തീരണം. അതിവേഗതയുള്ള ജീവിത പരിസരങ്ങളാണ് കൂട്ടിനുള്ളതെന്നതിനാല്‍ അതിവേഗതയില്‍ പുതിയ ചൊല്ലുകളും മറുചൊല്ലുകളും സൃഷ്ടിക്കാന്‍ ഇന്ന് കഴിയുന്നതില്‍ അത്ഭുതവുമില്ല.
ഉത്തരം കിട്ടാത്ത സമസ്യാപൂരണമായിരുന്നില്ല ചങ്ങാതിയെ കണ്ണാടിയോടുപമിച്ച പഴയ മനസ്സിന്റ ലക്ഷ്യം. മറിച്ച് അത് യാഥാര്‍ത്ഥ്യവും ജീവിതാനുഭവവുമായിരുന്നു. ആദര്‍ശ പരമായ ചങ്ങാത്തത്തെക്കുറിച്ച് വിശുദ്ധ വാക്യങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെ കണ്ടറിഞ്ഞിരുന്നു. അപകടങ്ങള്‍ വാരിക്കുഴികളായി മുന്നില്‍ നില്‍ക്കുമ്പേള്‍ അത് കണ്ടറിയുകയും മുന്നറിയിപ്പ് നല്‍കുകയും ആപത്തിലകപ്പെടാതെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ചങ്ങാതിക്കൂട്ടങ്ങള്‍ ഓര്‍മ്മ മാത്രമായെന്ന് പറയുന്നത് അതിശയോക്തിയാകും. പക്ഷേ, നിറം മങ്ങിയ ഓര്‍മ്മകള്‍ പോലെ വല്ലപ്പോഴും മാത്രം കഴിയുന്ന ഒന്നായി അത് മാറിപ്പോയിരിക്കുന്നു എന്നത് നഗ്ന സത്യമായി മാറിയിരിക്കുകയും ചെയ്യുന്നു.
പണം ഒരു മാനദണ്ഡമായത് ഇന്ന് മാത്രമല്ല. എല്ലാ കാലത്തും അത്തരം പണജീവിതങ്ങള്‍ ജീവിതം ഹോമിച്ചിരുന്നു. പക്ഷേ, അതൊരു സമൂഹത്തിന്റെ പൊതുജീവിതധാരയായിരുന്നില്ല. അതിനുവേണ്ടിയുള്ള നിരന്തരമായ സമരമാണ് ജീവിതമെന്ന് ആരും പറഞ്ഞ് പഠിപ്പിച്ചിരുന്നില്ല. ക്ഷുഭിത യൌവനം കുരുതി നല്‍കി, മരവിപ്പ് ബാധിച്ച മനസ്സുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുന്ന അവസ്ഥ വ്യാപകമായിരുന്നില്ല.
ഇതൊരു ചങ്ങാതിക്കാലമാണെന്ന പ്രസ്താവന ഒരിക്കലും അതിശയോക്തിയല്ല. ആഘോഷങ്ങളുടെ ചങ്ങാതിക്കാലം എന്ന് തിരുത്തിപ്പറഞ്ഞാലും തെറ്റല്ല. ആഘോഷങ്ങളാണ് ചങ്ങാതികളെ നിര്‍ണ്ണയിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരവസരം. ലഹരിയുടെ സുഖം തേടാനും മദ്യത്തിന്റെ രുചി നുണയാനും ഇത്തരം ചങ്ങാതിക്കൂട്ടങ്ങള്‍ വേദിയാകുന്നു എന്നതും ഒരു വാസ്തവം. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന തലമുറ എന്ന വിശേഷണത്തില്‍ നിന്ന് അത് അനുഭവിച്ച തലമുറയായി മാറാനുള്ള കുതിപ്പായി അതിനെ വിശേഷിപ്പിക്കാം.
കണ്ണാടി പ്രതിഫലിപ്പിക്കേണ്ടുന്ന ഒന്നാണ്. ഇല്ലാത്ത ഒന്ന് പ്രതിഫലിപ്പിക്കാനാവില്ല. നന്മയെ പ്രതിഫലിപ്പിക്കാന്‍ നമ്മുടെ ചങ്ങാതികള്‍ക്ക് കഴിയുന്നുണ്ടോ, ചോദ്യമോ, ചങ്ങാതിക്കൂട്ടങ്ങള്‍ അതിന് ഉത്സുകരാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അരിക് വത്കരണത്തിന്റെ
സൂചനകളല്ല. ഒറ്റപ്പെടുത്താനുള്ള ചോദ്യങ്ങളുമല്ല. സമൂഹത്തിന്റെ മുന്നോട്ടുപോക്കില്‍ ആര്‍ക്കാണ് കൂടുതല്‍ സ്വാധീനം ചെലുത്താനാകുക എന്ന അന്വേഷണത്തിന്റെ ഭാഗം മാത്രമാണിത്. ആത്മവിശ്വാസത്തോടെ നാളയെ നേരിടാന്‍ ആര്‍ക്കെല്ലാം കഴിയുമെന്ന അന്വേഷണം സാമൂഹിക പുരോഗതിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നവരുടെ അന്വേഷണത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികം മാത്രമാണ്.


യുവതയുടെ സ്വപ്നങ്ങളാണ് സമൂഹത്തിന്റെ സ്വപ്നങ്ങളാകുന്നത്, യുവാക്കളുടെ കര്‍മ്മശേഷിയാണ് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ടത്. ലോകം തങ്ങളെയല്ല മാറ്റുകയെന്നും മറിച്ച് തങ്ങളാണ് ലോകത്തെ മാറ്റുകയെന്നും ഉറപ്പിച്ച് പറയാനാവുക ഈ യുവശക്തിക്ക് മാത്രമാണ്. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ തങ്ങളെ ബാധിക്കാത്ത പുഴുക്കുത്തുകളും കീടബാധകളുമാണ് എന്നതും തങ്ങളതിന്റെ കീടനാശിനികളാകാന്‍ തയ്യാറുള്ളവരാണെന്നതും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത യുവാക്കള്‍ക്കുള്ളതാണ്. ഒഴുക്കിനെതിരെ നീന്താനാവുക തങ്ങള്‍ക്കാണെന്നും, ഒഴുക്കിനൊപ്പം പോവുന്ന പൊങ്ങുതടികളാകാന്‍ തങ്ങില്ലെന്നും പറയേണ്ടത് യുവാക്കള്‍ തന്നെയാണ്.
നമുക്ക് പുന:രര്‍പ്പണം ചെയ്യേണ്ടതുണ്ട്. തന്നിലേക്ക് മാത്രം ചുരുങ്ങാതെ നമ്മുടെ നന്മകള്‍ ഈ ലോകത്തോളം വിശാലമാകേണ്ടതുണ്ട്. അതൊരിക്കലും എളുപ്പമായിരിക്കില്ല. ത്യാഗം ആവശ്യപ്പെടാത്ത ഒന്നും ഭൂമുഖത്തില്ല. ആര്‍ക്കുവേണ്ടി ത്യജിക്കുന്നു എന്നതല്ല എന്തിനുവേണ്ടി ത്യജിക്കുന്നു എന്നതും തീര്‍ച്ചയായും പ്രസക്തവും പരിശോധിക്കപ്പെടേണ്ടതുമാണ്. മനുഷ്യനുവേണ്ടി പ്രകൃതിക്ക് വേണ്ടി ദൈവത്തിന് വേണ്ടി നമുക്ക് മാറ്റിവയ്ക്കാനും ത്യാഗപ്പെടാനും കഴിയണം. അപ്പോള്‍ നമ്മളില്‍, ചങ്ങാതികളില്‍, ചങ്ങാതിക്കൂട്ടങ്ങളില്‍ പുതിയ പ്രകാശം കടന്നുവരും. അതൊരിക്കലും അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. അവരില്‍ നിന്ന് അവരുടെ കൂട്ടുകാരിലേക്ക്, അവരില്‍ നിന്ന് . . . . അത് തുടരുക തന്നെ ചെയ്യും. ആ പകര്‍ച്ച നമ്മെ, നമ്മുടെ സമൂഹത്തെ മാറ്റിത്തീര്‍ക്കും. അതൊരിക്കലും പരാജയപ്പെട്ടിട്ടില്ല. നന്മ ഒരിക്കലും പ്രസരിക്കാതിരുന്നിട്ടില്ല.
നമ്മുടെ ചങ്ങാതികളും ചങ്ങാതിക്കൂട്ടങ്ങളും നമ്മുടെയെല്ലാം തന്നെ ഇരുളില്‍ തിളങ്ങുന്ന നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടങ്ങളുമാകട്ടെ. അതെ, അത് എപ്പോഴും പ്രകാശം പരത്തുകയും ചുറ്റുമുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യട്ടെ.
ഈ ചങ്ങാതിക്കാലത്ത് കണ്ണാടിക്ക് ഒന്നും പറയാനുണ്ടാകില്ല.
ദയ, സ്നേഹം, നീതി, കരുണ തുടങ്ങി നന്മകളുടെ സുഗന്ധം പരന്ന് ജീവിതത്തിന് സൌരഭ്യമുണ്ടായി. അത് ജീവിതത്തിലും സമൂഹത്തിലും പ്രതിഫലിപ്പിക്കട്ടെ എന്നതൊഴിച്ച്.

Sunday, November 28, 2010

കേള്‍വി വൈകല്യത്തെ അതിജയിക്കുക

ജന്മനാ ഉള്ള കേള്‍വി വൈകല്യത്തെ അതിജയിക്കുക എന്നത് മാതാപിതാക്കളുടെയോ അല്ലെങ്കില്‍ അതത് കുടുംബങ്ങളുടെയോ മാത്രം ആവശ്യമായി വരികയാണിന്ന്. ഏതുതരം വൈകല്യമായാലും അതിന്റെ അതിജീവനം ഒരു സാമൂഹിക ആവശ്യമായി മാറുമ്പോഴാണ് അത് കൂടുതല്‍ പ്രായോഗികമാവുക. ബധിരര്‍ക്കുള്ള ഭാഷ എന്നത് ആംഗ്യഭാഷയാണ് എന്ന പൊതുകാഴ്ചപ്പാട് നമ്മുടെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

'അന്ധതയെക്കാള്‍ ഞാന്‍ വെറുക്കുന്നത് ബധിരതയാണ്' എന്ന വചനം ഹെലന്‍ കെല്ലറുടേതാണ്. ആശയവിനിമയത്തിന്റെ പരമപ്രധാന ഉപാധികളായ കേള്‍വിയും ഭാഷയും നഷ്ടപ്പെടുന്നു എന്നതുതന്നെ ആയിരിക്കണം ഈ പ്രസ്താവനയുടെ നിദാനം. അതോടൊപ്പം ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ ആശയവിനിമയത്തിന്റെ അഭാവം ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അത് ഭാവിയുടെ സാധ്യതകളെ തടയുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ പ്രായത്തിനും വളര്‍ച്ചക്കും കേള്‍വി ശക്തിക്കും അനുസരിച്ച് ഫലപ്രദമായ രീതിയില്‍ പരിശീലനം നല്‍കുകയാണെങ്കില്‍ ജന്മനാ ബധിരനാണെങ്കിലും, അവനെ/അവളെ കുറെയെങ്കിലും ആശയവിനിമയത്തിന് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കാനാകും.

കേള്‍വിക്കുറവ് തങ്ങളുടെ കുട്ടിക്കുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരുന്നത്. ഒന്നര-രണ്ട് വയസ്സായിട്ടും കുട്ടി സംസാരിക്കാതിരിക്കുകയും ശബ്ദങ്ങളോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ക്രമേണ ശരിയാകും എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും.അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് / രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളുടെ ആധിക്യത്തില്‍ പ്രത്യേക തീരുമാനങ്ങളിലെത്തിച്ചേരാതെയോ, ഒരേ സമയം ഒട്ടേറെ തീരുമാനങ്ങളെടുത്തോ കാലം കഴിക്കുമ്പോള്‍ വൈകല്യത്തെ അതിജീവിക്കാനുള്ള പരിശീലനത്തിനുള്ള സമയം നഷ്ടപ്പെടുത്തുകയാണ് .മനസ്സിലാക്കേണ്ട പ്രധാന വസ്തുത, വളരെക്കുറച്ച് പേര്‍ക്കേ പൂര്‍ണമായ ബധിരത ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതും, വളരെ ഗുരുതരമായ രീതിയില്‍ കേള്‍വി വൈകല്യമുള്ളവരും (90%ത്തിന് മുകളില്‍) ഗുരുതരമായി കേള്‍വി വൈകല്യമുള്ളവരും (90%ത്തില്‍ താഴെ) ആയിരിക്കും കൂടുതല്‍ പേരും എന്നതുമാണ്. ചിലപ്പോള്‍ ഇരു ചെവികളുടെയും ശ്രവണശക്തിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ, വലിയ ശബ്ദങ്ങളോട് ചിലര്‍ പ്രതികരിക്കുകയും ചെയ്യുന്നു. ഈ പ്രതികരണം തെറ്റിദ്ധരിക്കപ്പെടുകയും കുഞ്ഞിന് കേള്‍വിയുണ്ട് എന്ന ധാരണയിലെത്താന്‍ പ്രേരണയാവുകയും ചെയ്യുന്നു.

ഭാഷ പഠിക്കാന്‍
കേള്‍വി ഇല്ലാതെ ഭാഷ പഠിക്കാനാകില്ല അഥവാ സംസാരിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകുന്നതാണ് കേള്‍വി വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം. കുട്ടി സംസാരിക്കാന്‍ വൈകുമ്പോള്‍ കുടുംബത്തിനകത്തെ അന്ധവിശ്വാസങ്ങള്‍ പൊടിതട്ടിയെടുക്കപ്പെടുന്നു. അവസാനം കുട്ടിക്ക് ആശയവിനിമയത്തിന് ആവശ്യമായ ഭാഷ സ്വായത്തമാക്കാന്‍ പരിശീലനം നല്‍കേണ്ട യഥാര്‍ത്ഥ കാലയളവ് പിന്നിട്ട ശേഷമാണ് ബധിരത ഒരു യാഥാര്‍ത്ഥ്യമായും,കുട്ടിക്ക് ആശയവിനിമയത്തിന് ഭാഷ മരീചികയായതിന്റെ ഫലമായി ആംഗ്യഭാഷ സ്വീകരിക്കാനും ഇടയാകുന്നത്.

നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ പോലും ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വമായി സ്വീകരിക്കപ്പെടുന്നത് LSRW കാഴ്ചപ്പാടാണ്. കേട്ട് മനസ്സിലാക്കുക (Listen), സംസാരിക്കുക (Speak) വായിക്കുക(Read), എഴുതുക (Write) എന്ന ക്രമമാണ് ഭാഷാ പഠനത്തിന്റെ വഴിയെന്നാണ് പറയപ്പെടുന്നത്. ഒരു സാധാരണ കുട്ടിക്ക് ഭാഷാ പഠനത്തിന് ബോധപൂര്‍വ്വമല്ലെങ്കിലും ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍, ശ്രവണ വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ച നമ്മുടെ സാമൂഹിക ധാരണ ആദ്യം സംസാരിക്കുക എന്നതാണ്. അതിനാല്‍ തന്നെ കേള്‍വി ഇല്ലാത്ത കുട്ടി സംസാരിക്കാത്തതിനാല്‍ കേള്‍ക്കട്ടെ എന്ന് തീരുമാനിക്കുന്നതിന് പകരം ആംഗ്യത്തിലൂടെ ആശയവിനിമയം നടത്താം എന്ന എളുപ്പ വഴിയാണ് സ്വീകരിക്കുന്നത്. ഇത് ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനും സ്വീകരിക്കാനുമുള്ള കുട്ടിയുടെ നൈസര്‍ഗികമായ താല്‍പര്യത്തെയും കഴിവിനെയും നശിപ്പിക്കുന്നു.

കേള്‍വിക്കുറവ് തിരിച്ചറിയാന്‍

കുഞ്ഞിന് കേള്‍വിക്കുറവുണ്ടോ എന്ന സംശയമുണ്ടെങ്കില്‍ തന്നെ ഒരു ഓഡിയോളജിസ്റിന്റെ സഹായത്തോടെ കുട്ടികളുടെ കേള്‍വി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. കേള്‍വിക്കുറവ് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഏറ്റവും യോജിച്ച ശ്രവണ സഹായി തിരഞ്ഞെടുക്കാന്‍ ഓഡിയോളജിസ്റ് നമ്മെ സഹായിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓഡിയോളജിസ്റിന്റെ സേവനം ലഭ്യമാണ്. പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഇപ്പോള്‍ ഈ സൌകര്യം ലഭിക്കുന്നുണ്ട്.
എത്ര നേരത്തേ കേള്‍വിക്കുറവ് കണ്ടെത്താനാകുന്നുവോ അത്രയും നല്ലത്. തുടര്‍ന്ന് ശ്രവണസഹായി ഘടിപ്പിച്ച് കുട്ടിക്ക് ശബ്ദം അനുഭവിപ്പിക്കാന്‍ കഴിയുന്നു. അതോടെ മാത്രമേ ശബ്ദം എന്ന യാഥാര്‍ത്ഥ്യം കുട്ടി തിരിച്ചറിയുന്നുളളു. ജന്മനായുളള കേള്‍വി ശക്തിക്ക് ഒരിക്കലും ബദലാവുകയില്ല യന്ത്രങ്ങള്‍. അതിനാല്‍ തന്നെ ശ്രവണ സഹായി ഉപയോഗിച്ച് കുട്ടികള്‍ക്ക് ചിട്ടയായ പരിശീലനം നല്‍കിയാല്‍ മാത്രമേ ആശയവിനിമയത്തിന് ഭാഷ സ്വായത്തമാക്കാനാകു.സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നിവയിലൂടെ കുട്ടികളുടെ സാമൂഹികവും സാംസ്കാരികവുമായ ഭാഷയും നടപടികളും കൈവരിക്കാനാകുന്നു.ഇതിലൂടെ കുട്ടി സമൂഹത്തിന് മുതല്‍ക്കൂട്ടാവുകയാണ് ചെയ്യുന്നത്.'കേള്‍വിക്കുറവുളള കുട്ടികള്‍ക്ക് അനുസരണയുണ്ടാകില്ല' എന്ന പൊതു പ്രയോഗം സമൂഹത്തില്‍ നിലനില്‍ക്കുന്നത് അവര്‍ക്ക് യഥാര്‍ഥത്തില്‍ ആശയവിനിമയം അസാധ്യ മായതിനാലാണെന്നാണ് മനസിലാക്കേണ്ടത്. ആശയവിനിമയം സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ കൂടി പരിശീലനം നല്‍കി പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പറഞ്ഞ അബദ്ധധാരണകള്‍ തിരുത്താനാകും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് മൈസൂര്‍(IISH Mysore-
, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് തിരുവനന്തപുരം (NISH Thiruvananthapuram -
എന്നിവിടങ്ങളില്‍ കേള്‍വി പരിശോധന, പ്രീ സ്കൂള്‍ സൌകര്യം എന്നിവ വ്യവസ്ഥാപിതമായി ലഭിക്കുന്നുണ്ട്. കേള്‍വി പരിശോധന, ശ്രവണ സഹായി, സ്പീച്ച് തെറാപ്പി എന്നീ രംഗങ്ങളില്‍ ചില സ്വകാര്യ സംരംഭങ്ങളിലെങ്കിലും നിലനില്‍ക്കുന്ന കഴുത്തറപ്പന്‍ ചൂഷണവും അശാസ്ത്രീയതയും മേല്‍ സ്ഥാപനങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്നു. ഇവയുടെ മേഖല / പ്രാദേശിക കേന്ദ്രങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങേണ്ടതുണ്ട്.
നമുക്കുചുറ്റും എപ്പോഴെങ്കിലും നാം കണ്ടുമുട്ടാറുള്ള കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് ആംഗ്യഭാഷ കാണിക്കാതെ അവര്‍ക്ക് നമ്മെപ്പോലെ എങ്ങനെ ഭാഷ ആശയവിനിമയത്തിന് ഉപയോഗിക്കാനാകും എന്ന ചിന്തയാണ് നമ്മില്‍ നിന്നും ഉണ്ടാകേണ്ടത്. വൈകല്യം അതിജയിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

ഇത് അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ്.നമ്മുടെ കുട്ടി നമ്മുടേത് മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗവും കൂടിയാണ്.ദയവായി നമ്മുടെ അസൌകര്യങ്ങളുടെ പേരില്‍ ഒരു ഭാവി ജീവിതത്തെ നിസ്സാരമാക്കരുത്.

താഴെക്കാണുന്ന ലിങ്കുകള്‍ ഇക്കാര്യത്തില്‍ ചില കാഴ്ചപ്പാടുകള്‍ നല്‍കും.


Tuesday, November 23, 2010

ഗ്രാമശാക്തീകരണത്തിന്റെ തണല്‍ വഴി

പലിശ രഹിതമായ വായ്പാ വിതരണ സംവിധാനങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. പലിശ രഹിത നിധികള്‍ കേരളത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പ്രവര്ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ പലിശയ്ക്കെതിരെ പങ്കാളിയാവുക' എന്ന സന്ദേശവുമായി രൂപം കൊണ്ട മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ മാറഞ്ചേരി പഞ്ചായത്തിലെ മുക്കാല തണല്‍ വെല്ഫെതയര്‍ സൊസൈറ്റി അതിന്റെ സംഘാടനവും പ്രവര്ത്ത ന രീതിയും ജന സ്വീകാര്യതയും കൊണ്ട് ശ്രദ്ദേയമാവുകയാണ്.

പ്രദേശത്തെ ദാരിദ്യ്ര നിര്മ്മാര്ജ്ജാനത്തിന് എന്ത് ചെയ്യാനാകുമെന്ന ഏതാനും സുമനസ്സുകളുടെ അന്വേഷണത്തില്‍ നിന്നുമാണ് 'തണല്‍' രൂപം കൊള്ളുന്നത്. പ്രദേശത്തെ അഞ്ച് കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ അണ്ണാച്ചി, ബ്ളേഡ് പലിശക്കാര്ക്കു്ള്ള പലിശ ബാധ്യത തീര്ക്കുന്നതിന് മാത്രമായി അവരുടെ അദ്ധ്വാനത്തിന്റെ ഒരു വലിയ ശതമാനം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് മനസ്സിലാക്കാനായി. പ്രത്യുല്പാ്ദനപരമല്ലാത്ത ഇത്തരം ചെലവുകളാണ് അവരുടെ ദാരിദ്യ്രത്തിന് കാരണമെന്നും സാമ്പത്തിക രംഗത്തെ സ്വാശ്രയത്തത്തിലൂടെ ഇവരുടെ ദാരിദ്യ്രത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകുമെന്നും തണല്‍ പ്രവര്ത്തനകര്ക് വ്യക്തമായി.

പ്രദേശത്തെ സ്ത്രീകളെ ഉള്ക്കൊ ള്ളിച്ച് 10 മുതല്‍ 30 വരെ അംഗങ്ങള്‍ ഉള്ക്കൊള്ളുന്ന അയല്ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് 'തണല്‍' പ്രവര്ത്ത്നം ആരംഭിച്ചത്. അറുപതോളം സ്ത്രീകള്‍ ഉള്ക്കൊള്ളുന്ന അഞ്ച് അയല്ക്കൂ്ട്ടങ്ങളാണ തണലിന് തുടക്കത്തില്‍ രൂപീകരിക്കാനായത്. എന്നാല്‍ ഇന്ന് 21 അയല്ക്കൂട്ടങ്ങളിലായി അറുനൂറിലധികം സ്ത്രീകള്‍ തണലിന് കീഴിലെത്തിക്കഴിഞ്ഞു. അയല്ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ ആഴ്ചതോറും നല്കുന്ന ചെറിയ തുകകള്‍ സമാഹരിക്കുന്ന നിക്ഷേപ പദ്ധതിയാണ് തണലിന്റെ ഒരു പ്രവര്ത്തുനം. ഒരു വര്ഷെത്തിനിടയില്‍ ഈ വീട്ടമ്മമാര്‍ സ്വരുക്കൂട്ടിയത് ഏഴ് ലക്ഷം രൂപയാണ്. പലതുള്ളി പെരുവെള്ളം എന്നതിന്റെ യഥാര്ത്ഥയ മാതൃക.

അയല്ക്കൂട്ടം അംഗങ്ങള്ക്ക് നാല് മാസ കാലാവധിയില്‍ നല്കുന്ന പലിശ രഹിത വായ്പയാണ് മറ്റൊരു പദ്ധതി. നാല് മാസത്തിനകം തവണകളായോ ഒന്നിച്ചോ അംഗങ്ങളുടെ സൌകര്യം പോലെ തിരിച്ചടയ്ക്കാവുന്നതാണ്.

അയല്ക്കൂ ട്ടം അംഗങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടി തുക വായ്പ നല്കുന്ന ഒരു ദീര്ഘ്കാല വായ്പ പദ്ധതിയും തണല്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്ക്ക് അയല്ക്കൂട്ടം അംഗങ്ങള്‍ ഈ വായ്പ ഉപയോഗപ്പെടുത്തുന്നു. പലിശ രഹിതമാണ് ഈ വായ്പയും.

അയല്ക്കൂട്ടം അംഗങ്ങള്ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്ക്കായും തണല്‍ പലിശരഹിത വായ്പ നല്കു്ന്നു. സ്വയം തൊഴില്‍ സംരംഭത്തിന്റെ തിരഞ്ഞെടുപ്പ് പൂര്ണ്ണുമായും സംരഭകയുടെ അവകാശമാണ്. പരിശീലനം ആവശ്യമെങ്കില്‍ തണല്‍ നല്കുന്നു. ലാഭനഷ്ട പങ്കാളിത്തത്തോട് കൂടിയുള്ള ഈ വായ്പാ സംവിധാനത്തില്‍ മുടക്ക് മുതല്‍ പൂര്ണ്ണമായും തിരിച്ചടക്കുന്നതുവരെ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 10% സംരംഭക തണലിന് നല്കു്ന്നു.

ഇക്കഴിഞ്ഞ ഒരു വര്ഷ പ്രവര്ത്തതന കാലയളവില്‍ 17 ലക്ഷത്തോളം രൂപയാണ് തണല്‍ വായ്പ നല്കിനയത്. നാനൂറിലധികം പേര്‍ പലിശ രഹിത വായ്പകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.

ഇത്തരം പ്രവര്ത്തനങ്ങളോടൊപ്പം തന്നെ അയല്ക്കൂട്ടം അംഗങ്ങളുടെ ശാക്തീകരണത്തിനും ബോധവല്ക്കരരണത്തിനും തണല്‍ വിവിധ ശ്രമങ്ങള്‍ നടത്തി. നേത്ര പരിശോധനാ ക്യാമ്പ്, പ്രമേഹ രോഗ നിര്ണ്ണ്യ ക്യാമ്പ്, രക്തദാന ഫോറ രൂപീകരണം തുടങ്ങിയ പ്രവര്ത്നരങ്ങളും തണല്‍ നടത്തുകയുണ്ടായി.

ജൈവകൃഷി, അടുക്കളതോട്ട നിര്മ്മാണം, സോപ്പ് പൊടി നിര്മ്മാ ണം എന്നിവയിലും തണല്‍ അയല്ക്കൂ ട്ടം അംഗങ്ങള്ക്ക് പരിശീലനം ലഭിച്ചു. തണലിന്റെ എട്ടാം നമ്പര്‍ അയല്ക്കൂട്ടം അംഗങ്ങളുടെ ജൈവ കൃഷി ഉല്പ്പന്നങ്ങള്‍ പ്രാദേശിക മാര്ക്കൈറ്റിലും വില്പപനയ്ക്കെത്തി. സോപ്പുപൊടി നിര്മ്മാ ണ പരിശീലനത്തിലൂടെ ഗുണമേനമയുള്ള സോപ്പുപൊടി സ്വന്തം ഉപയോഗത്തിന് ഉണ്ടാക്കുന്നതിനും ചെറുകിട വില്പനയ്ക്കും ചില അയല്ക്കൂട്ടം അംഗങ്ങള്ക്ക് സാധ്യമായി.

ഇങ്ങനെ പലിശ രഹിത വായ്പ വിതരണ രംഗത്തും സ്ത്രീ കുടുംബ ശാക്തീകരണത്തിനും ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ ഈ ഒരു വര്ഷത്തിനിടവില്‍ തണലിന് കഴിഞ്ഞു എന്നത് നിസ്സാരമല്ല. പലിശ രഹിത വായ്പ വിതരണത്തില്‍ 'മാറഞ്ചേരി മാതൃക' എന്ന പേരില്‍ ഇത് ഇന്ന് പഠിക്കപ്പെടുന്നു.

പരമ്പരാഗതമായ പലിശ രഹിത വായ്പ വിതരണ സംവിധാനമായി ഒതുങ്ങേണ്ടിയിരുന്ന ഒരു പ്രവര്ത്തയനത്തെ പ്രാദേശിക ദാരിദ്യ്രത്തിന്റെ നിര്മ്മാ ര്ജ്ജ്നത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ ശ്രമങ്ങള്‍ നടത്തിയ തണല്‍ വെല്ഫ്യര്‍ സൊസൈറ്റി അഭിനന്ദനമര്ഹിതക്കുന്നു. എ. അബ്ദുല്‍ ലത്തീഫ് ചെയര്മാദനും എം. കരീം മാസ്റര്‍ സെക്രട്ടറിയുമായുള്ള ഒരു ഡയറക്ടര്‍ ബോര്ഡാകണ് തണലിനെ നയിക്കുന്നത്.

Friday, November 19, 2010

ഗ്രാമശാക്തീകരണത്തിന്റെ തണല്‍ വഴിയായി മാതൃക സൃഷ്‌ടിച്ച പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ് കൂട്ടയ്മയെക്കുറിച്ച ഡോക്യുമെന്ററി കാണുക .
"ഈ തണലില്‍ ഇത്തിരി നേരം"
മൂന്നു ഭാഗങ്ങള്‍.





Saturday, November 13, 2010

മാതൃകകള്‍ തേടുന്ന പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ്


സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ (micro credit programme), സ്വയം സഹായ സംഘങ്ങള്‍ (Self Help Groups - SHGs ) എന്നിവ കേരളീയ സമൂഹത്തിന് പുതുമയുള്ളതല്ല. സ്ത്രീകള്‍ക്കിടയിലാണ് ഇവ വ്യാപകമായി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും എന്‍.ജി.ഒ.കളും ഇവയെ പരിഗണിക്കുന്നു. എന്നാല്‍ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ശാക്തീകരണത്തിന് സഹായകമാവേണ്ട സ്വയം സഹായ സംഘങ്ങളുടെ സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ എല്ലാം പലിശാധിഷ്ഠിതമാണ്. പലിശാധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിന്റെ അനിവാര്യത മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച്, പുതിയ ഇരകളെ തേടിപ്പിടിച്ച് തളച്ചിടുന്ന കെണികളുടെ രൂപപ്പെടലായും ഇതിനെ വിലയിരുത്താവുന്നതാണ്.

കേരളത്തിലെ ഗ്രാമ,നഗര ഇടത്തരം നഗരങ്ങളിലെ ഇടത്തരക്കാരുടെയും ദരിദ്രരുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത രണ്ട് കാര്യങ്ങളായിരിക്കുന്നു ബാങ്ക് വായ്പയും സ്വകാര്യ ബ്ളേഡ് വായ്പയും. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്‍ക്ക് (വീട്, വിവാഹം) വലിയ തുക ബാങ്ക് വായ്പയെടുക്കുന്നവര്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വകാര്യ ബ്ളേഡ് മുതലാളിമാരെ ആശ്രയിക്കുന്നു. ഇങ്ങനെ, വിവിധ പലിശ നിരക്കുകളിലുള്ള ഒട്ടേറെ വായ്പകള്‍ കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അധ്വാനത്തിന്റെ നല്ലൊരു പങ്കും തങ്ങളുടെ ജീവിതത്തിന് യാതൊരു പ്രയോജനവും നല്‍കാത്തതും പ്രത്യുല്‍പാദനപരവുമല്ലാത്ത പലിശ എന്ന ചിലവിനത്തിലേക്കായി മാത്രം മാറ്റപ്പെടുന്നു. ഇവരുടെ സാമ്പത്തികാവശ്യങ്ങള്‍ ന്യായമായി നിവര്‍ത്തിക്കപ്പെടുന്ന പക്ഷം സാമ്പത്തിക വ്യവസ്ഥക്ക് അതു നല്‍കുന്ന ഉണര്‍വ് അത്ഭുതാവഹമായിരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മൂലം ഉത്തേജനം ലഭ്യമാകുന്നത് സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലാണ് എന്നതാണ് ഇതിനു കാരണം.

സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അരാജകപരമായ അവസ്ഥ ദരിദ്രരിലും ഇടത്തരക്കാരിലും സാമൂഹ്യപരമായ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഒരു പരിധിവരെ സാമൂഹ്യ സുരക്ഷിതത്വത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ സാമ്പത്തിക രംഗത്തെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പ് വരുത്തുന്നു. അതിനാല്‍ തന്നെ, ഇത്തരം ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വാധീനം സൃഷ്ടിക്കാനാവും.

അധ്വാനത്തിന്റെ പ്രത്യുല്‍പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പലിശ തടസ്സപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതില്‍ നമ്മുടെ ഭരണകൂടം പരാജയപ്പെടുന്നു. അതിനാലാണ്, കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശയെ ഒഴിച്ചു നിര്‍ത്തി ബദല്‍ കാഴ്ചവക്കാനാവാത്തത്. സ്വകാര്യ സ്വയം സഹായ സംഘങ്ങള്‍ പരമ്പരാഗത കാഴ്ചപ്പാടുകളെ നിരാകരിക്കാനോ, പുതിയ അന്വേഷണങ്ങള്‍ നടത്തുന്നതിനോ താത്പര്യപ്പെടുന്നുമില്ല. ശാക്തീകരണമെന്നതിനെ വ്യക്തികളിലെ പരിമിതമായ നിലപാടുകളിലേക്ക് മാത്രം ഒതുക്കാതെ,സാമ്പത്തിക ശാക്തീകരണം വഴി കുടുംബങ്ങളേയും കുടുംബാംഗങ്ങളേയും സമഗ്രമായി മുഖ്യധാരയിലേക്കെത്തിക്കാനാകാവുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളായി മാറ്റി തീര്‍ക്കാതെ പോകുന്നതിന്റെ ഭവിഷ്യത്തുകള്‍ ചെറുതല്ല.

കുടുംബത്തിന്റെ ദാരിദ്യ്രമെന്നത് സ്ത്രീകളില്‍ ഒതുക്കപ്പെടുകയോ അല്ലെങ്കില്‍ അവരിലേക്ക് ചുരുക്കപ്പെടുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ കുടുംബത്തിന്റെ ശാക്തീകരണം ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉപാധി എന്നത് അംഗീകരിച്ചേ തീരൂ.

സ്ത്രീ ശാക്തീകരണമെന്നത് വാക്കുകള്‍ക്കപ്പുറം പ്രായോഗികമാകണമെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം പ്രാവര്‍ത്തികമാകേണ്ടതുണ്ട്. കുടുംബത്തിന്റെ ദാരിദ്രാവസ്ഥയും അനാരോഗ്യപരമായ ചുറ്റുപാടുകളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. 'മുണ്ട് മുറുക്കിയുടുക്കേണ്ടി വരുന്നവര്‍' അവര്‍ മാത്രമായി മാറുന്നു. കുടുംബത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികാവശ്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഇരട്ട തൊഴിലാളികളായി മാറുന്നു. വീടിന് പുറത്ത് ജോലി ചെയ്യേണ്ടി വരുമ്പോള്‍ പുരുഷന്റെ പകുതി കൂലിക്ക് മാത്രം അര്‍ഹതയുള്ളവളും, വീടിനകത്ത് പ്രതിഫലാര്‍ഹമോ പരിഗണനാര്‍ഹമോ പോലും അല്ലാത്ത കൂലിയില്ലാത്ത ജോലിക്കാരിയും മാത്രമായി സ്ത്രീ മാറ്റിനിര്‍ത്തപ്പെടുന്നു. സമ്മര്‍ദ്ദങ്ങള്‍, തികഞ്ഞ യാഥാര്‍ത്ഥ്യമായി മാറുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

കുടുംബങ്ങളിലെ സാമ്പത്തികാവശ്യങ്ങളില്‍ സ്ത്രീകള്‍ കൂടി പങ്ക് വഹിക്കേണ്ടി വരുന്ന വര്‍ത്തമാന അവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ തന്നെ സ്വയം സഹായ സംഘങ്ങള്‍ നല്‍കുന്ന മൈക്രോ ക്രെഡിറ്റുകള്‍ തികച്ചും പ്രസക്തമാണ്. എന്നാല്‍ പലിശാധിഷ്ഠിതമായ വ്യവസ്ഥയുടെ പ്രത്യക്ഷമായ തിയെ മറികടക്കാന്‍ പരമ്പരാഗതമായ സ്വയംസഹായ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ദൌര്‍ബല്യം.

പലിശാധിഷ്ഠിതമായ വായ്പ വിതരണത്തിന് ബദല്‍ മാതൃക സൃഷ്ടിക്കുകയായിരുന്നു പരിമിതകള്‍ക്കിടയിലും കേരളത്തിലെ പലിശരഹിത നിധികള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. പലിശയെന്ന ചൂഷണത്തെ ചെറുക്കുന്ന ഇത്തരം കൊച്ചു സംരംഭങ്ങള്‍ പുതിയ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.

പലിശയ്ക്കെതിരെ ബദല്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച ചെറു കൂട്ടായ്മകള്‍ തങ്ങളുടെ പ്രവര്‍ത്തന രീതികളില്‍ വരുത്തിയ മാറ്റങ്ങളേയും അവയ്ക്ക് ലഭിച്ച പൊതുജന സ്വീകാര്യതയും പഠനവിധേയമാക്കേണ്ടതുണ്ട്. പൊതുജന സ്വീകാര്യതയും പിന്തുണയും ജനകീയതയുടെ അളവുകോല്‍ തന്നെയാണ്. ലക്ഷങ്ങള്‍ മൂലധനമായുള്ള പലിശ രഹിത വായ്പാ വിതരണ സംവിധാനങ്ങള്‍ അവയുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുന്നപക്ഷം അതിന്റെ ഫലം അത്ഭുതകരമായിരിക്കും.

പലിശ രഹിത വായ്പാ വിതരണം അയല്‍ക്കൂട്ടങ്ങള്‍ (Neighborhood Groups -NHGs) വഴി നടത്തി ഈ രംഗത്ത് ഒരു പുതിയ മാതൃക പരീക്ഷിച്ച ഒരു ചെറു കൂട്ടായ്മയെക്കുറിച്ച ഡോക്യുമെന്ററി ഈ തണലില്‍ ഇത്തിരി നേരംബ്ളോഗില്‍ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.

Sunday, November 7, 2010

ഞാനും..............

എന്നെ
ഉറക്കെ പറയാന്‍
എനിക്കിപ്പോള്‍
പേടിയാണ്.

പക്ഷികള്‍ക്ക്
പേടിച്ചോടാന്‍
കൂടിന് മുകളില്‍
ആകാശമുള്ളപ്പോള്‍...

വീടിനകത്ത്
അങ്ങാടിയില്‍
പെരുവഴിയില്‍
ഞാനൊറ്റക്കാകുമ്പോള്‍...

പാറിപ്പോകാന്‍
പുതിയ ആകാശം,പുതിയ ഭൂമി
ഇല്ല,എ ന്റെ സ്വപ്നങ്ങള്‍
എനിക്ക് വില്ക്കാനാവില്ല.

Wednesday, October 20, 2010

ആധാറിനെ ചൊല്ലി ആധി

ഇന്ത്യാ ഗവണ്‍മെന്റ് ഓരോ ഇന്ത്യക്കാരനും നല്കാ ന്‍ ഉദ്ദേശിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷ ന്‍ (ആധാര്‍ അനന്യ തിരിച്ചറിയല്‍ സംഖ്യ - യു.ഐ.ഡി) നെ ചൊല്ലി നമ്മുടെ പൌരാവകാശ പ്രവര്‍ത്തക ര്‍ ആശങ്കക ള്‍ പങ്കുവെക്കാ ന്‍ തുടങ്ങിയിരിക്കുന്നു.മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നുവെങ്കിലും ചിലരെങ്കിലും ഇടപെട്ട് തുടങ്ങി.(മാധ്യമം ആഴ്ചപ്പതിപ്പ് -ലക്കം 661 - 2010 ഒക്ടോബ ര്‍ 18).പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായും,ഭരണകൂടത്തിന്റെ ചാപ്പയടിക്കലായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വവും ദുരുപയോഗത്തിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഭരണകൂടത്തിന്റെ നിത്യ നിരീക്ഷണത്തിനുള്ള പുതിയ സാധ്യതകളായി ഇതിനെ ചിലര്‍ വായിക്കുന്നു.എവിടെയും ഭരണകൂടത്തിന്റെ അരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പൌരാവകാശ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ അവരെ തുടര്‍ച്ചയായ സംശയരോഗികളായിഭരണകൂടങ്ങള്‍ ചിത്രീകരിക്കാറുണ്ട്.ഭരണകൂടത്തിന്റെ അരുതായ്മകളെയും ജനാധിപത്യ വിരുദ്ധതയെയും കുറിച്ച് പൊതു അഭിപ്രായം രൂപീകരിക്കരിക്കുന്നതിലുള്ള ഇവരുടെ പങ്ക് കുറച്ച് കാണിക്കാനോ തമസ്കരിക്കാനോ ഉള്ള പ്രതിരോധം മാത്രമായി ഇതിനെ വിലയിരുത്തലാണ് പതിവ്.സിവില്‍ സമൂഹത്തിന്റെ ജനാധിപത്യ അവകാശ സംരക്ഷണങ്ങളില്‍ നമ്മുടെ രാജ്യത്തെ പൌരാവകാശ പ്രവര്‍ത്തക ര്‍ വഹിക്കുന്ന പങ്ക് കുറച്ച് കാണേണ്ടതില്ല.എങ്കിലും യു.ഐ.ഡി -യെ ചൊല്ലിയുള്ള ആശങ്കകള്‍ പലതും അസ്ഥാനത്തല്ലേ എന്ന് സംശയയിക്കേണ്ടതായി വരുന്നു.

സുതാര്യതയാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ട സവിശേഷത.ഈ സുതാര്യതക്ക് ഏറ്റവും ആധികാരികത നല്കുവാന്‍ ആധാ ര്‍ എന്ന ഈ തിരിച്ചറിയ ല്‍ കാര്‍ഡിന് കഴിയും.വിഭവങ്ങളുടെ വിതരണത്തില്‍ പാലിക്കപ്പെടേണ്ട ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടണമെങ്കി ല്‍ മാനദണ്ഡങ്ങളുടെ രൂപീകരണവും അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ആവശ്യമാണ്.പൌരനെക്കുറിച്ച് ലഭ്യമാകുന്ന ക്രോഡീകരിച്ച വിവരങ്ങള്‍ ഭരണകൂടം അതിന്റെ സേവന പരിപാടികള്‍ക്ക് സഹായകരമായും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവര ശേഖരണത്തിനും ഉപയോഗപ്പടുത്തുന്നുവെങ്കില്‍ അതിനെ തെറ്റിദ്ധരിക്കേണ്ടതില്ല.വ്യക്തി സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ അതൊരിക്കലും അലോസരപ്പെടുത്തേണ്ടതില്ല.പൊതു സമൂഹത്തിന്റെ കൂടുതലായുള്ള ജനാധിപത്യവത്കരണമാണ് ആധാറിലൂടെ സംഭവിക്കുക.ഭരണകൂടം വിവരങ്ങള്‍ ശേഖരിക്കെട്ടെ. അല്ലെങ്കിലും ഈ വിവരവിസ്ഫോടനങ്ങളുടെ കാലത്ത് അത്ര രഹസ്യാത്മകമാണോ മനുഷ്യജീവിതം.

Tuesday, October 19, 2010

ചില അരാഷ്ടീയ പ്രസ്താവനകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാവരും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്നതാണ് പൊതു അഭിപ്രായം (സര്‍വ്വകക്ഷി സമവായം).പക്ഷേ വികസനനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇവരാരും സംസാരിക്കുന്നില്ല. രാഷ്ട്രീയമില്ല എന്നത് നിഷ്പക്ഷതയുടെ ഏറ്റവും മികച്ച അഭിമാന പ്രസ്താവനയായി കണക്കാക്കപ്പെടുന്ന കേരളീയ പശ്ചാത്തലത്തില്‍ ഈ രാഷ്ട്രീയ പ്രസ്താവന ഒരു കൌതുക വാര്‍ത്തയുടെ ശ്രദ്ധ പോലും ലഭിക്കാതെ തമസ്കരിക്കപ്പെടുന്നു.അമിതമായ കക്ഷി രാഷ്ടീയത്തെക്കുറിച്ചാണ് ഈ ആശങ്കയെങ്കില്‍ ഏറ്റവും കുറഞ്ഞത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷി രാഷ്ടീയമുക്തമാക്കാനായിരുന്നു ഇവരുടെ ആദ്യ പ്രസ്താവന പുറത്ത് വരേണ്ടിയിരുന്നത്.രാഷ്ടീയരഹിതമായ ജീവിതത്തെക്കുറിച്ച് ഏറെ വാചാലമാകുന്നവര്‍ മനുഷ്യനെന്നത് സാമൂഹ്യ ജീവിയാണ് എന്നതോടൊപ്പം ഒരു രാഷ്ടീയ ജീവി കൂടിയാണ് എന്നത് വിസ്മരിക്കുകയാണ്.ഇതിനെ സ്വാര്‍ത്ഥതയുടെ രാഷ്ടീയം അല്ലെങ്കില്‍ രാഷ്ടീയത്തിന്റെ അരാഷ്ടീയവത്കരണം എന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല.

ഭൂമിയുടെ, വികസനത്തിന്റെ, ഭക്ഷണത്തിന്റെ, വിശപ്പിന്റെ, വിദ്യാഭ്യാസത്തിന്റെ, സംസ്കാരത്തിന്റെ, മതത്തിന്റെ, കലയുടെ തുടങ്ങിയവയുടെ ജീവിതഗന്ധിയായ രാഷ്ടീയം തിരിച്ചറിയുകയും അതിനെ ജനപക്ഷത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്ന നാളെയുടെ പുതിയ രാഷ്ടീയത്തിന്റെ ഉദയത്തെക്കുറിച്ച തീപിടിച്ച ചിന്തകള്‍ മുന്നോട്ട് നീക്കാന്‍ കേരളീയ പൊതു സമൂഹം കരുത്ത് നേനടേണ്ടതുണ്ട്.

Monday, October 18, 2010

കഥ + കാര്യം


ഇതൊരു മുന്‍കൂര്‍ ജാമ്യമല്ല.
കഥയില്ലാത്ത ജീവിതമോ
കാര്യമില്ലാത്ത കഥയോ
ഇല്ലാത്തതിനാല്‍
കഥ + കാര്യം
ഒരു ചെറിയ ശരി മാത്രമാണ്.
അതിനാല്‍
ബൂലോഗത്തില്‍ ഇടം തേടിയെത്തിയ
ഈ നവാഗതനെ
വായിച്ചാലും...
പതിരില്ലാത്ത പഴഞ്ചൊല്ലുകളല്ല,
കതിരും പതിരും
തിരിച്ചറിയാനാകാത്ത
സമീപ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്,
കഥ പറയാനും കാര്യം പറയാനും
തുടങ്ങുമ്പോള്‍
സഹൃദയരേ....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാലും.

പ്രതിസ്വരം ഒരു സ്വരം മാത്രമാണ്

പ്രതിസ്വരം ഒരു സ്വരം മാത്രമാണ്.ഒരു നേര്‍ത്ത സ്വരം.പ്രതിപക്ഷം പോലെ പ്രതികരിക്കാനല്ല,എന്റെ സ്വന്തം സ്വരം കേള്പിക്കാനുള്ള ഒരു എളിയ ശ്രമം.വായിച്ചും അഭിപ്രായമെഴുതി യും സഹകരിച്ചാലും.