Tuesday, December 6, 2011

കേരള വികസനം സിവില്‍ സര്‍വ്വീസിന്റെ പുന:സംഘടയിലൂടെ

              
 വികസനം ഒരു പാഴ്വാക്കല്ല. മുനയും മൂര്‍ച്ചയുമുള്ള ഒരു പ്രയോഗമാണിത്. നീണ്ടതല്ലാത്ത ഒരു കാലയളവില്‍ ഗുണപരമായ പരിവര്‍ത്തനത്തിന് ഇടയാക്കുന്ന നിര്‍മാണാത്മകവും രചനാത്മകവുമായ മാറ്റങ്ങളെയാണ് വികസനം എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ വികസനമെന്ന പദം ഉയര്‍ന്ന് വരാന്‍ തുടങ്ങുന്നത്. പിന്നീടത്, പുരോഗമനപരമായ ആശയങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തപ്പെടുകയും തുടര്‍ന്ന് സാമൂഹ്യ ശാസ്ത്രത്തിന്റെ പദാവലികളില്‍ അതിന് മുഖ്യമായ സ്ഥാനം ലഭിക്കുകയും ചെയ്തു. വികസനമെന്ന പദത്തിന്റെ അര്‍ത്ഥങ്ങളും ആന്തരാര്‍ത്ഥങ്ങളും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സാമൂഹിക സൂചികകളിലെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും വികസനം എന്ന പദം കൊണ്ട് സാമാന്യമായി വിശദീകരിക്കാവുന്നതാണ്.
 സാമൂഹിക വികസന സൂചികയുടെ വളര്‍ച്ച സമഗ്രവും സുസ്ഥിരവുമാകണമെങ്കില്‍ ഭരണകൂടത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഭരണകൂട സംവിധാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് വികസനo  ഒരു സമാന്തര ധാരയായി മുന്നോട്ട് നീങ്ങുകയില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഭരണകൂടമായി മാറുകയോ അല്ലെങ്കില്‍ അത്തരം സംവിധാനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുകയോ ആണ് സംഭവിക്കുക.
 കേരളത്തിന് പുതിയ വികസന മാതൃകയും രീതിശാസ്ത്രവും പരിഗണിക്കപ്പെടുമ്പോള്‍ കേരളത്തിലെ ഭരണകൂടം വികസന പരിപാടികളില്‍ എങ്ങിനെ ഇടപെടുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. വികസന പദ്ധതികളുടെ യഥാര്‍ത്ഥ നിര്‍വഹണം നടത്തപ്പെടുന്നത് ഒരിക്കലും ഭരണകൂടത്തിന്റെ ഉന്നത തലങ്ങളിലല്ല.അതിനാല്‍ തന്നെ ഭരണകൂടത്തിന്റെ ഉപകരണമായ അതിന്റെ ജീവനക്കാര്‍ വികസന പരിപാടികളില്‍ എത്രത്തോളം സജീവമായി പങ്ക് വഹിക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അവരുടെ പങ്കാളിത്തം പദ്ധതികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നയരൂപവത്കരണത്തിനൊപ്പം പരമാവധി, പ്രായോഗികതയ്ക്കുള്ള വഴികള്‍ കൂടി ചൂണ്ടിക്കാണിക്കുക മാത്രമാണ് ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വം ചെയ്യുന്നത്. അത് അഖിലേന്ത്യാ സിവില്‍ സര്‍വീസിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരിലൂടെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളുമായി രൂപാന്തരം പ്രാപിക്കുന്നു. തുടര്‍ന്ന് അതിനെ പ്രായോഗികതലത്തില്‍ നടപ്പാക്കേണ്ടത് സംസ്ഥാന സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരാണ്.
 കേരളത്തിന്റെ സാമൂഹിക വികസനത്തിന്റെ ഒരു പ്രേരണയും കാരണവുമായി ഭൂപരിഷ്‌കരണത്തെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ ഭൂഉടമാ സമ്പ്രദായത്തില്‍ ഏറെ മാറ്റങ്ങള്‍  വരുത്തിയ കേരള ഭൂപരിഷ്‌കരണത്തിന്റെ പ്രായോഗികതയുമായി ബനധപ്പെട്ടാണ് കേരളത്തിലെ സിവില്‍ സര്‍വീസിലേക്ക് തുടര്‍ച്ചയായ റിക്രൂട്ട്‌മെന്റുകള്‍ നടന്നത് എന്ന് കാണാന്‍ കഴിയും. കേരളീയ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒന്നാം ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനുള്ള ശ്രമങ്ങള് ഊര്‍ജ്ജിതമായി നടന്നത്. അതിനാല്‍ തന്നെ, വികസനത്തിന്റെ നിര്‍വഹണ ഏജന്‍സികളായാണ് കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളെ കണക്കാക്കാനാവുന്നത്. മുഖ്യധാര വികസന പദ്ധതികളും പരിപാടികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അഥവാ കേരള സിവില്‍ സര്‍വീസിനെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താതെ കേരളത്തിന്റെ വികസന ചര്‍ച്ചകള്‍ അപൂര്‍ണ്ണമായിരിക്കും. 
 കോളനിവാഴ്ചക്കാലത്തെ ബ്യൂറോക്രസിയുടെ തുടര്‍ച്ച സ്വാഭാവികമായും കേരളത്തിലും പിന്തുടര്‍ന്നുവന്നു എന്നത് സ്വാഭാവികവുo യാഥാര്‍ത്ഥ്യവുമാണ്. പൗരനോടുള്ള അവിശ്വാസവും അടിമ രാജ്യത്തെ ജനങ്ങളില്‍ നിന്നുള്ള വിധേയത്വത്തിന്റെ പ്രകടനവും ഇതിന്റെ സവിശേഷതയായിരുന്നു. മുകള്‍തട്ടില്‍ തീരുമാനിക്കപ്പെടുന്നതിനെ ചോദ്യം ചെയ്യാതെ പ്രായോഗികമാക്കുമ്പോള്‍ ഉണ്ടാകുന്ന പൗരസമൂഹത്തിന്റെ പ്രയാസങ്ങളേയോ പ്രതിഷേധങ്ങളേയോ വകവെച്ചു നല്‍കാനാവാത്ത വിധം ഇടുങ്ങിയ ചിന്താഗതിയും അതിന്റെ പ്രത്യേകതയായിരുന്നു. നിയമങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും ചട്ടക്കൂടിന് അകത്ത് നിന്ന് കൊണ്ട് അക്ഷരപൂജകരായ നിയമജ്ഞരായി എതിര്‍പ്പുകളെ തള്ളിക്കളയുക എന്ന മനോഭാവവും ബ്യൂറോക്രസി വെച്ചുപുലര്‍ത്തി. ഇക്കാര്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ ഉപരിനേതൃവും കീഴ്ജീവക്കാരുമെല്ലാം അസാമാന്യമായ ഐക്യം വെച്ചു പുലര്‍ത്തി.

 കേരളത്തിലെ സിവില്‍ സര്‍വീസിലെ ജീവനക്കാര്‍ കേരളത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടവരല്ല. ഈ സിവില്‍ സര്‍വ്വീസിന്റെ ഗുണവും ദോഷവും അനുഭവിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരുടേയും തൊഴിലാളികളുടേയും അധ്യപകരുടേയും തുടങ്ങി കേരളീയ സമൂഹത്തിന്റെ മക്കളും സഹോദരങ്ങളും തന്നെയാണ് ഇതിന്റെ ഭാഗമാക്കുന്നത്. അതിനാല്‍ സാമൂഹിക ബന്ധങ്ങളുടെ കുറവാണ് ഇതിന്റെ ജനവിരുദ്ധമായ മുഖത്തിന് കാരണമാകുന്നത് എന്ന് കരുതാനാകില്ല. ഒരു മത്സര പരീക്ഷ കഴിഞ്ഞ് സിവില്‍ സര്‍വീസിനകത്തേക്ക് എത്തുന്നവര്‍ക്ക് സമൂഹത്തിനോടുള്ള കാഴ്ചപാടില്‍ പരിണാമം സംഭവിക്കുന്നത് എങ്ങിനെ. ഒരര്‍ത്ഥത്തില്‍, സിവില്‍ സര്‍വീസിന്റെ പൈതൃകവും പാരമ്പര്യവും ആണ് ഈ ജനവിരുദ്ധ മുഖം എന്ന് വിശേഷിപ്പിക്കപ്പെടുകയാണ് ഏറ്റവും ലളിതം. അതുകൊണ്ടാണ് ഈ ദുഷിച്ച പൈതൃകത്തില്‍ നിന്ന് പുറത്തകടക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ വാര്‍ത്തയാകുന്നത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് കേരളത്തിന്റെ സിവില്‍ സര്‍വീസിന് ഒരു പുതിയ മുഖം നല്‍കി മാനുഷികവും ജനകീയവുമായ മാനങ്ങളോടെ മാറ്റിപണിയാന്‍ കഴിഞ്ഞാല്‍ അത് കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കും എന്നതില്‍ തര്‍ക്കമില്ല. 
 കേരളത്തിലെ സര്‍ക്കാര്‍ പദ്ധതികളില്‍ അനുവദിക്കപ്പെടുന്ന തുകയുടെ പരമാവധി 60% മാത്രമാണ് ചിലവഴിക്കപ്പെടുന്നത് എന്ന് വിലയിരുത്തപ്പെടാറുണ്ട്. ഇത് പലപ്പോഴും 50 മുതല്‍ 40% വരെയായി താഴാറുമുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് ഉദ്യോഗസ്ഥതലത്തിലെ അഴിമതി കുറയുമ്പോള്‍ മറ്റ് തട്ടുകളിലും അതിനുള്ള സാധ്യതകള്‍ സ്വാഭാവികമായും കുറഞ്ഞ് വരും. അങ്ങിനെ കേരളത്തിലെ സിവില്‍ സര്‍വീസിലെ അഴിമതിക്ക് തടയിടാനായാല്‍, വികസനോല്‍മുഖമാ കാഴ്ചപ്പാടോട് കൂടി അതിനെ മാറ്റിപ്പണിയാനായാല്‍ കേരളത്തിന്റെ വികസനത്തിന് പുതിയ മാനങ്ങള്‍ രൂപപ്പെടും എന്നതില്‍ സംശയിക്കേണ്ടതില്ല. 
 ഭരണകൂടത്തിന്റെ മുഖവും ഭാഷയുമെല്ലാo അതിന്റെ ജീവനക്കാരാണ്. സിവില്‍ സര്‍വ്വീസിന്റെ സംശുദ്ധിയാണ് ഭരണകൂടത്തെ പൊതുസമൂഹത്തിന് വിലയരുത്താനാകാവുന്ന ഏറ്റവും മുഖ്യമായ ഉപാദി. ഇക്കാര്യം തിരിച്ചറിയാത്ത ഒരു ഭരണകര്‍ത്താവും കേരളം ഭരിക്കാനിടയായിട്ടില്ല എന്ന വാസ്തവം അവരവരുടെ പ്രസ്താവകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാക്കാനാകും. എന്നിട്ടും എന്ത് കൊണ്ടാണ് കേരളത്തിലെ സിവില്‍ സര്‍വ്വീസ് ഇപ്പോഴും ജനവിരുദ്ധമായ ഒരു കൂട്ടമായി ചിത്രീകരിക്കപ്പെടുന്നത്. കേവലം സാമാന്യവല്‍ക്കരണത്തിന്റെ മാത്രം അടിസ്ഥാനം ചൂണ്ടിക്കാണിച്ച് ഈ വിലയിരുത്തലിനെ തള്ളികളയാനാകില്ല. കാരണം, ജനക്ഷേമപരമായ സര്‍ക്കാര്‍ പരിപാടികള്‍ക്ക് പോലും ഒട്ടും സൗഹൃദപരമല്ലാത്ത ഇടപെടലുകളിലൂടെ ഈ വിഭാഗം ജനവിരുദ്ധമായ മുഖം നല്‍കിയിട്ടുണ്ട്. 
 നാടുവാണിരുന്ന ബ്രിട്ടീഷുകാന്റെ താത്പര്യ സംരക്ഷണാര്‍ത്ഥം നിലവില്‍ വന്ന സിവില്‍ സര്‍വീസ്, അതിന് മുന്‍പ് നിലനിന്നിരുന്ന ഭരണകൂടത്തിന്റെ ഉപകരണങ്ങളായ നാട്ടുപ്രമാണി വ്യവസ്ഥയുടെ ശ്രേണി ശൃംഖലയില്‍ നിന്നും കടം കൊണ്ടതും സ്വാംശീകരിച്ചതുമായ ഒരു ഉദ്യോഗസ്ഥ വിന്യാസമായിരുന്നു. നാടുവാഴിയുടെ പ്രമാണി സമ്പ്രദായത്തെ ഭരണകൂടത്തിന്റെ ഘടനാപരമായ സവിശേഷതകളിലേക്ക് ഉള്‍ചേര്‍ത്ത് തങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഭരണവ്യവസ്ഥ സൃഷ്ടിക്കുകയാണ് കൊളോണിയല്‍ അധികാരികള്‍ ചെയ്തത്. കൊളോണിയലിസത്തിന് നാടും നാട്ടുകാരും അന്യരും ശത്രുക്കളും വിശ്വസ്തരല്ലാത്തവരുമായിരുന്നു.
  വിശ്വാസ്യതയില്ലാത്തവരും അനുസരണയില്ലാത്തവരുമായ ഒരു ജനതയെന്ന പേരില്‍ ഭരണകൂടം അപരവത്കരിച്ചവര്‍ക്ക് മുകളില്‍ അധികാരത്തിന്റെ സ്വാധീനം പ്രകടിപ്പിക്കപ്പെട്ടത് ഭയപ്പെടുത്തലിന്റേയും പിടിച്ചെടുക്കലിന്റേയും രൂപത്തിലായിരുന്നു. അടിമത്വത്തിന്റെ വിശ്വസ്തവിധേയഭാവമാണ് അവര്‍ ആവശ്യപ്പെട്ടത്. സ്വാഭാവികമായും പൗരന്റെ ആവശ്യങ്ങള്‍ അപേക്ഷകളായി മാറേണ്ടിവന്നു. ആക്ഷേപങ്ങളെ ഉള്‍ക്കൊള്ളാതിരിക്കുന്നതിനും, അത് ഉന്നയിക്കാന്‍ അവസരങ്ങള്‍ നല്‍കാതിരിക്കുന്നതിനും സിവില്‍ സര്‍വീസിന് തുടര്‍ച്ചയായ നിലപാടുകള്‍ സ്വീകരിക്കേണ്ടിവന്നു. അത് അതിന്റെ സ്ഥായിയായ ഭാവമായി മാറാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. അധികാരം എന്നും ദുഷിപ്പിക്കുന്നതിനുള്ള ഒരു രാസത്വരകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണകൂടത്തിന് മുപാകെ സമര്‍പ്പിക്കപ്പെടുന്ന വിവരങ്ങളുടെ വിശ്വാസ്യത തെളിയിക്കുക പൗരന്റെ ബാധ്യതയായി കണക്കാക്കപ്പെട്ടു. ജനപക്ഷത്ത് നിന്നുള്ള ഉള്‍ക്കാഴ്ചകളല്ല ഭരണപക്ഷത്തിന്റെ സൗകര്യവും ക്ഷേമവുമാണ് അത് ലക്ഷ്യം വെച്ചത്.
 ജനാധിപത്യത്തിലേക്കുള്ള മാറ്റം സിവില്‍ സര്‍വീസിന് പുതിയ സംസ്‌കാരങ്ങളൊന്നും പ്രദാനം ചെയ്തില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്കകത്തേക്ക് ജനാധിപത്യത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. അതേ സമയം, ഓഫീസിന് പുറത്ത് ജനാധിപത്യാവകാശങ്ങള്‍ ഏറ്റവും സംഘടിതമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ശക്തിയായി മാറാനും സിവില്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞു. കൊളോണിയല്‍ ഭരണകൂടത്തിന്റെ ഉപകരണം ജാധിപത്യ ഭരണകൂടത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് അത് ഉപജാപത്തിന്റേയും ശുപാര്‍ശയുടേയും ഒരു പുതിയ അവസരം സമ്മാനിച്ചു. ഒരു പൗരന്റെ ജാതി, വരുമാനം, സ്ഥിരതാമസം തുടങ്ങയ അടിസ്ഥാന വിവരങ്ങള്‍ക്ക് പോലും ആ പൊരന്റെ സത്യപ്രസ്താവനകള്‍ക്ക് ഭരണകൂടം യാതൊരു പരിഗണനയും നല്‍കുന്നില്ല. അത്തരം വസ്തുതകള്‍ സിവില്‍ സര്‍വീസിലെ ഉത്തരവാദിത്തപ്പെട്ടവരുടെ സാക്ഷ്യപത്രങ്ങളിലൂടെ മാത്രമേ ഇന്നും കേരളത്തിലെ ഭരണകൂടത്തിനും സ്വീകാര്യമാവുകയുള്ളൂ. കൊളോണിയലിസത്തിന് ഇത്തരം സാക്ഷ്യപ്പെടുത്തലുകള്‍ അത്യാവശ്യമായിരുന്നു എന്ന് മനസ്സിലാക്കാനാകും. പക്ഷേ ജനാധിപത്യ ഭരണ സംവിധാനം എന്തിനാണ് പൗരന് മെല്‍ ഇത്രത്തോളം അവിശ്വാസം കെട്ടിയേല്‍പിക്കുന്നത്
 പൗരനെ വിശ്വാസത്തിലെടുക്കാത്തത് പോലെ ഈ പൗരസഞ്ചയത്തില്‍ നിന്നും തിരഞ്ഞെക്കപ്പെടുന്ന ഉദ്യോഗസ്ഥരിലും ഭരണകൂടം അവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സിവില്‍ സര്‍വീസിലെ വിവിധ വിഭാഗങ്ങളിലെ തട്ടുകള്‍ ഈ അവിശ്വാസത്തിന്റെ ഒരു പ്രകടമായ തെളിവാണ്. തുടര്‍ച്ചയായ സൂഷ്മപരിശോധനകള്‍ ഓരോ പരിശോധകനിലുമുള്ള വിശ്വാസ്യതക്കുറവിന്റെ ഫലമാണ്. ഇ തട്ടുകളിലൂടെ പടിപടയായി മാത്രം കടന്ന് പോകുന്ന ജനങ്ങളുടെ ആവലാതികള്‍ പരിഹാരം കാണാതെ നീണ്ട് പോകുന്നതിന്റെ ഭരണാധികാരികള്‍ പരിഗണിക്കാതിരിക്കുന്നത് എന്ത് കൊണ്ടാണ്. 
  കേരണത്തിലെ സിവില്‍ സര്‍വീസിലെ തൊഴിലാളികളുടെ സംഘടിത ശക്തി (സര്‍വീസം സംഘടനകള്‍) മറ്റ ഏത് സംഘടിത തൊഴിലാളി വര്‍ഗ്ഗത്തേക്കാളും ഏറെ ശക്തമാണ്. സംഘടിത ശക്തി കേവല വിലപേശല്‍ ശക്തി മാത്രമായി മാറുകയും ഒരു സമ്മര്‍ദ്ദ വിഭാഗം എന്നതിനപ്പുറം തങ്ങളുടെ സേവനം അര്‍ഹിക്കുനന ജനവിഭാഗത്തിന് കിട്ടേണ്ട സേവനത്തിന്റെ ഗുണമേന്‍മ മെച്ചപ്പെടുത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് വിസ്മരിച്ച് മാറി നില്‍കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ കൂടി ഉള്‍പ്പെട്ട പൗര സമൂഹത്തിന്റെ അവകാശ നിഷേധമാണ് സംഭവിക്കുന്നത് എന്നത് ഇവര്‍ മന:പൂര്‍വ്വം മറന്ന് പോവുകയാണ്.

 കേരളത്തിന്റെ വികസന സംരഭങ്ങളുടെ പ്രയോക്താക്കളും നടത്തിപ്പുകാരുമാണ് കേരളത്തിന്റെ സിവില്‍ സര്‍വീസ് എന്നത് കണക്കിലെടുത്ത് താഴെ പറയുന്ന കാര്യങ്ങള്‍ കണക്കിലെത്തേ മതിയാകൂ.
  •  കേരളത്തിന്റെ സിവില്‍ സര്‍വ്വീസ് കേരളത്തിന്റെ വികസനത്തിന്റെ നിര്‍വ്വഹണ ഏജന്‍സിയാണ്
  •  കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ പങ്ക് വഹിക്കേണ്ടതുണ്ട്.
  •  ബ്രിട്ടീഷ് കാലത്തെ കാഴ്ചപ്പാടുകളും ചട്ടങ്ങളുമാണ് ഇന്നും സിവില്‍ സര്‍വീസിനെ നയിച്ചുകൊണ്ടിരിക്കുന്നത്.
  •  ജനപക്ഷത്ത് നിന്ന് സിവില്‍ സര്‍വീസിനെ മാറ്റി പണിയേണ്ടതുണ്ട്.
  •  ഉദ്യോഗസ്ഥതല അഴിമതി കുറക്കാനാകുന്ന പക്ഷം അത് പദ്ധതി ചിലവുകളില്‍ കുറവ് വരുത്തും.
  •  പദ്ധതികള്‍ ഏറ്റവും മികച്ച രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ അത് ഇടയാക്കും. 
  • .രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതികളേയും ഇത് കുറച്ച് കൊണ്ട് വരും.
  •  പൗരന്റെ പസ്താവനകള്‍ക്ക് ആധികാരികത നല്‍കുകയും അവനെ വിശ്വസ്യത്തിലെടുക്കുകയും വേണം.
  • സിവില്‍ സര്‍വീസിലെ അനാവശ്യ ശ്രേണീ ബന്ധങ്ങള്‍ പൗരന്റെ ആവശ്യങ്ങളെ യഥാസമയം പരിഹരിക്കുന്നതിന് പര്യാപ്തമല്ല. 
 കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ജനപക്ഷ കാഴ്ചപ്പാടുകള്‍ ഭരണകൂടം അതിന്റെ എല്ലാ തട്ടുകളിലേക്കുo തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വം രൂപീകരിക്കുന്ന നയപരിപാടികള്‍ക്കനുസരിച്ച് സിവില്‍ സര്‍വീസിനെ മാറ്റിതീര്‍ക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകണം. ജനക്ഷേമപരിപാടികള്‍ പ്രഖ്യാപിച്ച അത് യഥാവിധി ജനങ്ങളിലേക്കെത്തിക്കാന്‍ ഏറ്റവും പ്രായോഗികമായ തുടര്‍ച്ചയായ പരിശീലനങ്ങള്‍ സിവില്‍ സര്‍വീസില്‍ ഉടനീളം നടക്കേണ്ടതുണ്ട്. അടച്ചിട്ട ശീതീകൃത മുറികളിലെ പഞ്ചനക്ഷത്ര വിരുന്ന സല്‍ക്കാരങ്ങളെ ഓര്‍മിപ്പിക്കുന്ന പരിശീലന പരിപാടികളല്ല, മറിച്ച് ഭരണ നേതൃത്വത്തിന്റെ സജീവ സാന്നിദ്ധ്യവും മേല്‍നോട്ടവും മുഖേന പ്രാദേശികാടിസ്ഥാനത്തില്‍ നടക്കുന്ന പദ്ധതി നിര്‍വഹണത്തിലെ പ്രായോഗികമായ പ്രയാസങ്ങളെ നേരിടുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരും. അതിന് മണ്ണിന്റേയും മനുഷ്യന്റേയും ഗന്ധവുമുണ്ടാകും. 
  സര്‍ക്കാര്‍ പരിപാടികളും പദ്ധതികളും സുതാര്യമാകേണ്ടതും അതിന്റെ വിവരങ്ങള്‍ ആര്‍ക്കു എപ്പോഴും ലഭ്യമാകുന്ന അവസ്ഥ ഉണ്ടാകേണ്ടതുമാണ്. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് അത് നടപ്പാക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സാങ്കേതികമായ വിവരങ്ങളും സാധാരണക്കാരന് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകണം. പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുന്നതിന് മുന്‍പ് അത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുക എന്നത് ഒരു സര്‍ക്കാര്‍ നയമായി മാറണം. ജനങ്ങളുടെ അഭിപ്രായം പ്രസക്തമാണെങ്കില്‍ അത് സ്വീകരിക്കാനുള്ള മനസ്സ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടാകണം. 
 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വലിയ വിഭാഗത്തിന്റെ ജോലി, പൗരന്‍മാര്‍ക്ക് വിവിധ സാക്ഷ്യപത്രങഅങള്‍ നല്‍കുന്നതിനായി മാത്രം വിനിയോഗിക്കപ്പെടുകയാണ്. ഏറ്റവും കുറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തിനെങ്കിലും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എന്ന നിര്‍ബന്ധന ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുകയും അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ
സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനകളിലൂടെയോ, മറ്റ് ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെയോ അതിന്റെ അര്‍ഹത പരിശോധിക്കപ്പെടുകയും ചെയ്യുക എന്ന മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരുടെ ഒരു മുന്‍ഗണനാ പട്ടിക മുര്‍കൂറായി തയ്യാറാക്കുന്നത് അനാവശ്യമായ ജോലിഭാരം, തര്‍ക്കം, അഴിമതി എന്നിവ ഒഴിവാക്കുന്നതിന് സഹായിക്കും.

  കേരളത്തില്‍ ഭരണ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്ന റവന്യൂ വകുപ്പിനെ ഉദാഹരിച്ചാല്‍ തന്നെ മേല്‍ കാര്യത്തില്‍ ഒരു ഏകദേശ ചിത്രം ലഭിക്കും. റവന്യൂ വകുപ്പിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായ  പൊതു റവന്യൂ ഭരണം, റവന്യൂ കളക്ഷന്‍, സര്‍ക്കാര്‍ ഭൂമി സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പകരം വകുപ്പിന്റെ അടിസ്ഥാന യൂണിറ്റായ വില്ലേജ് ഓഫീസുകള്‍ കേവലം സര്‍ട്ടിഫിക്കറ്റ വിതരണ കേവലം സര്‍ട്ടിഫിക്കറ്റ് വിതരണ ഓഫീസുകളായി മാറിയിരിക്കുന്നു.ഒരു പദ്ധതിക്കുള്ള അപേക്ഷകരില്‍ കുറേ പേര്‍ സ്വാവികമായും പ്രാഥമിക പരിശോധനയില്‍ തന്നെ അനര്‍ഹരാണെന്ന് കണ്ടെത്തപ്പെടാം. പക്ഷേ, എല്ലാ അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി A മുതല്‍Zവരെ വിവരങ്ങള്‍ ആധികാരികതയോടെ ആവശ്യപ്പെടുന്നത് എന്തിനാണ്. അര്‍ഹരായവരുടെ പ്രാഥമിക പട്ടികയില്‍ നിന്നുള്ളവരിലേക്കെങ്കിലും ഇത് പരിമിതപ്പെടുത്താവുന്നതല്ലേ. ഇതൊരു ഉദാഹരണം മാത്രമാണ്. അനാവശ്യമായ ജോലിഭാരവും സമയനഷ്ടവുമില്ലാതെ യാതൊരു ഫലവും ഇല്ലാത്ത ഇത്തരം കാര്യങ്ങള്‍ സിവില്‍ സര്‍വീസിലെ ഒരു വിഭാഗത്തിന് മേല്‍ കെട്ടിവെക്കുന്നത് അവരിലെ തന്നെ മറ്റൊരു വിഭാഗമാണ്. പൗരന്റെ വിശ്വാസ്യതയെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടം മുഖവിലക്കെടുക്കുകയും ഗുണഭോക്താക്കളുടെ അര്‍ഹതാ മാനദണ്ഡങ്ങള്‍, ഓരോരുത്തര്‍ക്കും ലഭിച്ച മുന്‍ഗണനകള്‍ എന്നിവ യഥാവിധി സുതാര്യമായി പരസ്യപ്പെടുത്തുകയും ചെയ്താല്‍ സംസ്ഥാന ഭരണകൂടത്തിന്റെ മനുഷ്യവിഭവ ശേഷിയെ മറ്റൊരു മേഖലയില്‍ ഭരണകൂടത്തിന് ഫലപ്രദമായി ഉപയോഗിക്കാനാകും. കേരളീയ വികസനത്തിന് ഇതും ഒരു  സംഭാവനയാകും. 
  അഞ്ച ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അത്രത്തോളം വരുന്ന സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വേണ്ടി സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ അന്‍പത് ശതമാനം ചിലവിടുന്നു. സര്‍വീസ് മേഖലയിലെ തട്ടുകളുടെ എണ്ണം കൂടി സര്‍വീസ് മേഖയിലെ ഈ വലുപ്പത്തിനോട് ചേര്‍ത്ത് വെക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസിന്റെ പ്രാഥമിക തലത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു വിഷയം കേരളത്തിലെ സെക്രട്ടറിയേറ്റിലെത്തി തീരുമാകുമ്പോഴേക്ക് ഏതാണ്ട് ഇരുപത് തട്ടുകള്‍ കടന്ന് പോകുന്നു എന്ന് കണക്കാക്കപ്പെടുന്നു. അനാവശ്യമായി വിഭവശേഷി തളച്ചിടപ്പെടുകയും പൊതുജനത്തിന് അത്യാവശ്യമായ മേഖലകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ലഭ്യമല്ലാതാവുകയുമാണ് ഇതിന്റെ ഫലം.. കേരളത്തിന്റെ വികസനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കേണ്ട  സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനാവശ്യമായ തട്ടുകളിലൂടെ മാത്രം ചലിക്കുന്നത് വികസനത്തിന്റെ ഗതിവേഗം കുറക്കുകയാണ് ചെയ്യുക. അതിനാല്‍ സംസ്ഥാന സിവില്‍ സര്‍വീസിലെ തട്ടുകളുടെ എണ്ണം കുറയേണ്ടത് കേരളീയ വികസനത്തിന് അത്യാവശ്യം തന്നെ. 
 സിവില്‍ സര്‍വീസിന് സമൂഹത്തോടുള്ള ബാധ്യത എന്നത് പരിഗണിക്കപ്പെടാറേയില്ല.അത് സാമൂഹികാവശ്യങ്ങളുടെ ധര്‍മ്മം പരിപാലിക്കേണ്ട വ്യവസ്ഥയാണെന്നതിന് നിഷേധങ്ങളുണ്ടാകേണ്ടതില്ല. സിവില്‍ സര്‍വീസിന് നഷ്‌ടോത്തരവാദിത്തം (Accountability) ഏര്‍പ്പെടുത്തേണ്ടതുണ്ട് എന്നത് ഈ പരിസരത്ത് നിന്ന് ചിന്തിക്കേണ്ടതാണ്. നിയമങ്ങളുടേയും ചട്ടങ്ങളുടേയും അതി ബ്രഹത്തായ വ്യാഖ്യാങ്ങളുടേയും ഇടയില്‍ ഇത്തരം സാധ്യതകള്‍ പരിഗണിക്കപ്പെടണം. വ്യക്തിഗതമായ നഷ്‌ടോത്തരവാദിത്തം നിയമം മൂലം ബാധ്യതപ്പെടുത്തേണ്ടതുണ്ട്. വിവരാവകാശനിയമം അല്‍പം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടുന്നത് ഇത്തരം ബാധ്യതപ്പെടുത്തുല്‍ മൂലമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 
 സ്വാതന്ത്രൃം ലഭിച്ച് ഇത്ര നാളുകള്‍ക്ക് ശേഷവും നമ്മുടെ നിയമങ്ങളും ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ബ്രിട്ടീഷുകാരന്റെ കാഴ്ചപ്പാടില്‍ നിന്ന് മുക്തമായിട്ടില്ല.ഇന്ത്യന്‍ ശിക്ഷാ നിയമം മുതല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം വരെ സ്വതന്ത്ര ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍കുന്ന ഇത്തരം നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലാനുസൃത മാറ്റങ്ങള്‍ നിയമങ്ങളിലും ചട്ടങ്ങളിലും യഥാസമയം പ്രായോഗവത്കരിക്കാത്തതിനാലാണ് അപരിഷ്‌കൃതവും അപ്രായോഗികവും ജനദ്രോഹപരവുമായ നിര്‍ദേശങ്ങളും ഉത്തരവുകളും സിവില്‍ സര്‍വീസിലൂടെ പുറത്ത് വരുന്നത്. 
 സര്‍ക്കാര്‍ വകുപ്പുകള്‍ , സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവ ഇന്ന് പ്രവര്‍ത്തന പുരോഗതിയുടേയും അവയുടെ പ്രകടനത്തിന്റേയും പേരില്‍ വിലയിരുത്തപ്പെടുന്നില്ല. സാമ്പ്രദായികമായ ചില പ്രക്രിയകള്‍ ഇക്കാര്യത്തിലുണ്ടെങ്കില്‍ പോലും ഒരു തുറന്ന സമൂഹത്തിന് യോജിച്ച വിധം ഇക്കാര്യങ്ങള്‍ പരിഷകരിക്കപ്പെടണം. സോഷ്യര്‍ ഓഡിറ്റിങ്ങും പെര്‍ഫോര്മന്‍സ് ഓഡിറ്റിങ്ങും നിയമപ്രകാരം നിര്‍ബന്ധമാക്കപ്പെടണം. സിവില്‍ സര്‍വീസിലെ വ്യക്തിഗതമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടണം. ആത്മനിഷ്ഠമാണ് സിവില്‍ സര്‍വീസിലെ ഒട്ടുമിക്ക പേരുടേയും പ്രവര്‍ത്തനമെന്നതിനാല്‍ അത് താരതമ്യം ചെയ്ത് വിലയിരുത്തല്‍ പ്രായോഗികമല്ല എന്ന് പറയപ്പെടാറുണ്ട്. ജോലിയുടെ പ്രകടനത്തെ വിലയിരുത്തുന്ന മാനദണ്ഡങ്ങള്‍ രൂപീകരിക്കപ്പെടുകയും അവലോകനം ചെയ്യപ്പെടുകയും വേണ്ടതുണ്ട്. 
  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പെരുമാറ്റചട്ടം ഇപ്പോള്‍ പാലിക്കപ്പെടാത്തതും പലപ്പോഴും പ്രായോഗികമല്ലാത്തതുമാണ്. അത് കാലാനുസൃതമായി പരിഷകരിക്കപ്പെടുകയും നടപ്പാക്കുകയും വേണം. ജീവനക്കാരുടെ സ്ഥലം മാറ്റവും നിയമനവുമാണ് സിവില്‍ സര്‍വീസിന്റെ രാഷ്ട്രീയ വിധേയത്വത്തിന് കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് കേരളത്തിലെ പൊതുവിദ്യഭ്യാസ വകുപ്പില്‍ അധ്യാപരുടെ സ്ഥലം മാറ്റം പൂര്‍ണ്ണമായും Online വഴിയാക്കപ്പെട്ട ഒരു മാതൃക നിലവിലുണ്ട്. ഈ മാതൃക സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളിലും തസ്തികകളിലും സ്വീകരിക്കപ്പെടണം. അര്‍ഹതപ്പെട്ടയാള്‍ക്ക് സൗകര്യപ്രദമായ നിയമനങ്ങള്‍ ലഭിക്കണം.  അതോടെ ബാഹ്യശക്തികള്‍ ഈ രംഗത്ത് ഇടപെടുന്നത് അവസാനിക്കും. സിവില്‍ സര്‍വീസിലുടനീളം സ്ഥലം മാറ്റത്തില്‍ നിന്നും നിര്‍ഭയത്വം നല്‍കാന്‍ ഇത്തരം നടപടികള്‍ സഹായകരമാകും.
 കേരളത്തിലെ നന്‍മയെ സ്‌നേഹിക്കുന്ന സാമൂഹിക ഐക്യനിരക്കും സിവില്‍ സര്‍വീസിന്റെ പരിഷകരണത്തിന് സംഭവനകള്‍ നല്‍കാനാകും. പൊതു സമൂഹത്തിന്റെ പണവും യവജനങ്ങളുടെ സംഘാടനവും കൊണ്ട് ഇക്കാര്യത്തില്‍ കേരളത്തിലൊരു മാതൃക സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. യുവജന ശക്തിയും സംഘാടനവും കൊണ്ട് സിവില്‍ സര്‍വീസിനെ ശുദ്ധീകരിക്കാനാകും .
 പരമ്പരാഗത പ്രക്ഷോഭങ്ങളുടെ പഴയ മാതൃകകള്‍ക്കപ്പുറം പുതിയ വഴികളും അന്വേഷിക്കേണ്ടതുണ്ട്. ക്രിയാത്മകവും പ്രായോഗികവുമായ അത്തരം ഇടപെടലുകളായിരിക്കും നാളത്തെ കേരളത്തെ മുന്നോട്ട് നയിക്കുക.
 സിവില്‍ സര്‍വീസിലെ ഒരു വലിയ വിഭാഗം ജോലിയെങ്കിലും അത്ര വൈദഗ്ദ്യമൊന്നും ആവശ്യപ്പെടുന്നതല്ല. സാമൂഹിക കൂട്ടായ്മകളുടെ ശ്രമദാന സേവനങ്ങള്‍ കൊണ്ട് സിവില്‍ സര്‍വീസിന്റെ ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയും. വിശദാoശങ്ങള്‍ രൂപീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും സേവന സന്നദ്ധരായ യുവാക്കളുടെ കര്‍മശേഷിയെ സിവില്‍ സര്‍വീസിന് ഉപയോഗപ്പെടുത്താനാകുമോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
 സംസ്ഥാന സിവില്‍ സര്‍വ്വീസിലെ സ്ഥിര നിയമനങ്ങളോടൊപ്പം ആനുപാതികമായ താത്കാലിക നിയമനങ്ങളും പരിഗണിക്കപ്പെടണം. സിവില്‍ സര്‍വീസിന്റെ അടിസ്ഥാന യൂണിറ്റുകളിലാകണം ഇത്തരം നിയമനങ്ങള്‍.സിവില്‍സര്‍വ്വീസ് വെളിച്ചം കടന്ന് ചെല്ലാനാവാത്ത ഉരുക്കുമതിലിനാല്‍ ചുറ്റപ്പെട്ടതിനും ഇതിന്റെ നിഗൂഢതയുടെ പരിവേഷത്തിനും സ്ഥിര നിയമനങ്ങള്‍ക്ക് ഒരു പങ്കുണ്ടാകാം. നിശ്ചിത ശതമാനം താത്കാലിക നിയമനങ്ങള്‍ അധികമായി നടത്തി നാടിന്റെ വര്‍ത്തമാന സ്പന്ദനങ്ങളെ സിവില്‍ സര്‍വീസ് തൊട്ടറിയട്ടെ. വിദ്യഭ്യാസത്തിന്റെ ഒരു നിശ്ചിത ഘട്ടം കഴിഞ്ഞിറങ്ങുന്നവര്‍ക്കുള്ള നിര്‍ബന്ധ പരിശീലനങ്ങളായി ഈ നിയമനങ്ങളെ മാറ്റിതീര്‍ക്കാം. ഇരുമ്പകോട്ടക്കുള്ളില്‍ അഭിനവ രാജാക്കന്‍മാര്‍ എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളത്തിലെ വലിയൊരു വിഭാഗം പുതുതലമുറ അറിയാനിടയാകട്ടെ. അവര്‍ക്കത് നാളെയുടെ ജീവിതത്തില്‍ ഉപകാരപ്പെടും. ഇത്തരം പ്രായോഗിക പരിശീലന പരിപാടികള്‍ സുതാര്യതയിലേക്കുള്ള ഒരു കിളിവാതിലെങ്കിലുമായിത്തീരും.
 വികസനത്തിന് പണം വേണം. അത് കണ്ടെത്തേണ്ടതും സിവില്‍ സര്‍വീസിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും സുതാര്യതയും നികുതി പിരിവിനെ ഊര്‍ജ്ജിതപ്പെടുത്തു. നികുതി ഇതര റവന്യൂ വരുമാനത്തില്‍ വര്‍ധനവ് വരുത്താനും കാര്യക്ഷമമായ സിവില്‍ സര്‍വീസിലൂടെ കഴിയും. നികുതി എന്നത് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയാമെന്ന് പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സുതാര്യമായ ഭരണ സമ്പ്രദായത്തിലൂടെ മാത്രമേ അത്തരം ബോധ്യങ്ങള്‍ നിലനിര്‍ത്താനാകൂ.
 സമൂഹം നീതിയുക്തമായി നയിക്കപ്പെടണം. നീതി ധര്‍മ്മത്തിന്റെ സംഭാവനയാണ്. ധാര്‍മ്മികത വ്യക്തിയുടേയും സമൂഹത്തിന്റേയും അളവുകോലാകണo. സ്വഭാവികമായും സിവില്‍ സര്‍വീസും ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കപ്പെടണം. വികസനം നീതി നിഷ്ഠമാകണമെങ്കിലും ധാര്‍മ്മികത അത്യാവശ്യം തന്നെ. ധാര്‍മ്മികതയുടെ അടിസ്ഥനത്തില്‍ വികസനം പുനര്‍ നിര്‍വ്വചിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും വേണം. വികസനത്തിന്റെ നിര്‍വഹണ വിഭാഗങ്ങളും തദ്വാരാ പുന:സംഘടിപ്പിക്കപ്പെടും. സിവില്‍ സര്‍വ്വീസിന്റെ വികസന കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും അപ്പോള്‍ സാമൂഹിക അംഗീകാരം നേടും. അതിന് വ്യക്തി മുതല്‍ ഭരണകൂടം വരെ പുതിയ കാഴ്ചപ്പാടിനും നീതിയുടെ സംസ്‌കാരത്തിനുമായി പുനരര്‍പ്പണത്തിന് ഒരുങ്ങേണ്ടതുണ്ട്.